Latest Updates

ന്യൂഡല്‍ഹി: യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തുടനീളമുള്ള 20ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്‌പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി യുപിഐ വഴി 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി യുപിഐ വഴി പണം പിന്‍വലിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം തേടി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അനുമതി ലഭിച്ചാല്‍, ഇന്ത്യക്കാര്‍ക്ക് പണം ആക്സസ് ചെയ്യുന്ന രീതി കൂടുതല്‍ എളുപ്പമാകും. ഇത് കടയില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് പോലെ ലളിതമാകും. ഏതൊരു സാധാരണ യുപിഐ ഇടപാടിനെയും പോലെ സുഗമമായ രീതിയിലാണ് ഈ പ്രക്രിയ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കള്‍ അവരുടെ ഇഷ്ടപ്പെട്ട യുപിഐ ആപ്പ് തുറന്ന് ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ബാങ്കിങ് കറസ്പോണ്ടന്റ് നല്‍കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്മെന്റിന് അംഗീകാരം ലഭിക്കുന്നതോടെ പണം കൈയില്‍ കിട്ടുന്ന രീതിയിലാണ് പദ്ധതി. ഉടന്‍ തന്നെ ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് തല്‍ക്ഷണം പണം ഡെബിറ്റ് ചെയ്യും. ബ്രാഞ്ചുകളും എടിഎമ്മുകളും കുറവുള്ള സ്ഥലങ്ങളില്‍ അടിസ്ഥാന ബാങ്കിങ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രാദേശിക പ്രതിനിധികളാണ് ബിസിനസ് കറസ്പോണ്ടന്റുകള്‍ (ബിസിമാര്‍). ഈ ഏജന്റുമാര്‍ കടയുടമകളോ സ്വകാര്യ പൗരന്മാരോ ആകാം. ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പ്രാമാണീകരണം വഴിയോ പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കള്‍ ഇതിനകം ഈ ബിസിനസ് കറസ്പോണ്ടന്റുകളെ ഉപയോഗിക്കുന്നുണ്ട്. നിലവില്‍, ചില എടിഎമ്മുകളും തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളും മാത്രമാണ് യുപിഐ അടിസ്ഥാനമാക്കിയുള്ള പിന്‍വലിക്കലുകള്‍ വാഗ്ദാനം ചെയ്യുന്നത്. പട്ടണങ്ങളിലും നഗരങ്ങളിലും ഇടപാടിന് 1,000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 2,000 രൂപയുമാണ് നിലവിലെ പരിധി. നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം, ബിസികള്‍ക്ക് ഓരോ ഇടപാടിനും 10,000 രൂപ വരെ വിതരണം ചെയ്യാന്‍ കഴിയും. ബിസിനസ് കറസ്പോണ്ടന്റുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ യുപിഐ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അപകടസാധ്യതകള്‍ ഉണ്ടാകാമെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്യുആര്‍ അടിസ്ഥാനമാക്കിയുള്ള പിന്‍വലിക്കലുകളുടെ ഉപയോഗം എളുപ്പമാക്കുന്നത് തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയേക്കാമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

Get Newsletter

Advertisement

PREVIOUS Choice